തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. തിരുവനന്തപുരത്തെ കോടതിയിൽ ഹാജരായാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം തന്നെ പരാതിക്കാരിയുടെ വൈദ്യപരിശോധനാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.(Second rape case against Rahul Mamkootathil, Complainant gives confidential statement in court)
പ്രതിയുടെ രാഷ്ട്രീയ സ്വാധീനം ഭയന്നാണ് പോലീസിൽ പരാതി നൽകാൻ ആദ്യം മടിച്ചതെന്ന് യുവതി മൊഴി നൽകി. എന്നാൽ തന്റേത് ‘കള്ളപ്പരാതി’ ആണെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് നിയമപോരാട്ടവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി.
ഹോം സ്റ്റേയിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും, വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ചതായും മൊഴിയിലുണ്ട്. പരാതിയിൽ ഒരു തവണ പീഡിപ്പിച്ചെന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും, ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി യുവതി കോടതിയെ അറിയിച്ചു. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.



