കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയിലാണ് കോടതി തീരുമാനമെടുക്കുക.(Sabarimala gold theft case, Verdict on N Vasu’s bail plea today)
കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ. വാസു. അന്വേഷണ സംഘം സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യത്തിന് വഴിതെളിഞ്ഞത്. കേസിൽ വിവേചനം കാണിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ഇന്ന് വിധി പറയുമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ നാല് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. തന്ത്രിയുടെ രണ്ട് ജാമ്യഹർജികളിലും വാദം പൂർത്തിയായി. ഈ മാസം 18-നാണ് കോടതി വിധി പ്രസ്താവിക്കുക. കേസിലെ മറ്റൊരു പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.



