കൊച്ചി: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ സ്വർണ്ണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷെഡ്പൂരിലെ ലാബിൽ നടത്തുമെന്ന തീരുമാനം പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.(Sabarimala gold theft case to be considered by High Court today)
ശ്രീകോവിലിലെ സ്വർണ്ണത്തിന്റെ ഗുണനിലവാരവും അളവും സംബന്ധിച്ച പരിശോധന എവിടെ നടത്തണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇതിനു പുറമെ കൊടിമര പുനഃപ്രതിഷ്ഠയിലെ അഴിമതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച വിവരം വിജിലൻസ് കോടതിയെ അറിയിക്കും. മുപ്പത് ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതിയുടെ കർശന നിർദ്ദേശം.
എ. പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് പൂർത്തിയായിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പത്മകുമാർ സ്വാഭാവിക ജാമ്യത്തിന് അപേക്ഷിച്ചത്. കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചാലും ദ്വാരപാലക ശിൽപ കേസിൽ കൂടി പ്രതിയായതിനാൽ പത്മകുമാറിന് ഉടൻ പുറത്തിറങ്ങാനാവില്ല. കേസിലെ മറ്റൊരു പ്രധാന പ്രതിയായ കെ. പി. ശങ്കരദാസിന്റെ ജാമ്യഹർജികൾ ഈ മാസം 23-ന് കോടതി പരിഗണിക്കും.



