കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കാത്ത സാഹചര്യത്തിൽ ലഭിക്കുന്ന ‘സ്വാഭാവിക ജാമ്യം’ ആണ് കോടതി അനുവദിച്ചത്.(Sabarimala gold theft case, N Vasu also granted bail)
റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതാണ് എൻ. വാസുവിന് തുണയായത്. കൃത്യമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ ഇതുവരെ അഞ്ച് പ്രതികളാണ് ഇത്തരത്തിൽ പുറത്തിറങ്ങിയത്.
കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് കാലാവധി കോടതി 14 ദിവസത്തേയ്ക്ക് കൂടി നീട്ടി. തന്ത്രി കണ്ഠര് രാജീവര്: തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യഹർജികളിൽ വാദം പൂർത്തിയായിട്ടുണ്ട്. ഇതിൽ ഈ മാസം 18-ന് കോടതി വിധി പറയും. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രധാന പ്രതികൾക്കെല്ലാം സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന വിമർശനം ശക്തമാണ്.



