തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനും പണമുണ്ടാക്കാനുമുള്ള മാർഗ്ഗമായി മാറ്റുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.(Priyanka Gandhi’s stance is an open challenge to Kerala, says V Sivankutty)
സാധാരണക്കാർ തങ്ങളുടെ സമ്പാദ്യവും പെൻഷൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകുമ്പോൾ, എം.പി ഫണ്ട് പോലും നൽകില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണ്. ഇടതുപക്ഷ പ്രതിനിധികൾ ശമ്പളവും ഫണ്ടും പുനർനിർമ്മാണത്തിനായി നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കയും നയാപൈസ നൽകാൻ തയ്യാറായില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
മുൻപ് ദുരന്തബാധിതർക്ക് വീട് നൽകുമെന്ന് പറഞ്ഞ് കോടികൾ പിരിച്ച കോൺഗ്രസ്, 19 മാസത്തിന് ശേഷം ഇപ്പോൾ ഒരു കല്ല് മാത്രം ഇട്ട് ജനങ്ങളെ വീണ്ടും വഞ്ചിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ‘കല്ലിടൽ നാടകം’ കേരളം തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. കർണാടക സർക്കാർ ഔദ്യോഗികമായി നൽകുന്ന സഹായത്തെ കോൺഗ്രസ് സ്വന്തം ഇടപെടലായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. ദുരന്തത്തേക്കാൾ വലുത് പണമാണെന്ന് കരുതുന്ന ‘കളക്ഷൻ’ രാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

