കണ്ണൂർ: രക്തസാക്ഷി ഫണ്ട് ക്രമക്കേട് ആരോപണത്തെത്തുടർന്ന് പയ്യന്നൂർ സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്ക് തർക്കം (Payyannur CPM Martyr Fund Controversy). ഫണ്ട് പിരിവുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ യോഗത്തിൽ അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം അംഗങ്ങൾ കർശനമായി ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ എന്നിവർ പങ്കെടുത്ത 20 അംഗ ഏരിയ കമ്മിറ്റി യോഗത്തിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഫണ്ട് ക്രമക്കേട് ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെതിരെ പാർട്ടി എടുത്ത നടപടികളെക്കുറിച്ചുള്ള വിശദീകരണ റിപ്പോർട്ടാണ് ജില്ലാ സെക്രട്ടറി യോഗത്തിൽ അവതരിപ്പിച്ചത്. എന്നാൽ, വിശദീകരണ റിപ്പോർട്ടല്ല മറിച്ച് രക്തസാക്ഷി ഫണ്ടിന്റെ വരവ് ചെലവ് കണക്കുകളാണ് വേണ്ടതെന്ന് അംഗങ്ങൾ നിലപാടെടുത്തു. പൊതുജനങ്ങൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്ന് പാർട്ടി നേരത്തെ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ അത് പാലിക്കപ്പെട്ടിട്ടില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. അംഗങ്ങളുടെയും അനുഭാവികളുടെയും സംശയം തീർക്കാൻ കണക്കുകൾ വ്യക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും ഔദ്യോഗിക പക്ഷം ഇത് അംഗീകരിച്ചില്ല.
ഇതിനെത്തുടർന്നുണ്ടായ കടുത്ത വാക്ക് തർക്കത്തെത്തുടർന്ന് ഏരിയ കമ്മിറ്റി യോഗം തീരുമാനങ്ങളൊന്നുമെടുക്കാതെ അലസിപ്പിരിയുകയായിരുന്നു. പാർട്ടിക്കുള്ളിലെ വിഭാഗീയത പരസ്യമായതോടെ ഉടക്കി പിരിഞ്ഞ അംഗങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നേതൃത്വം ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂരിലെ പാർട്ടി ഫണ്ട് വിവാദം വീണ്ടും സജീവമായത് സിപിഎം നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ വിഷയത്തിൽ കൂടുതൽ പ്രതിഷേധങ്ങളും വിശദീകരണങ്ങളും ഉണ്ടാകാനാണ് സാധ്യത.

