തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധ്യാപകന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി ബോധ്യപ്പെട്ടെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ അറിയിച്ചു.(Nitin Raj’s death, Youth Commission files case)
ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ നിരന്തരം പരിഹസിക്കുന്നതും ബോഡി ഷെയ്മിംഗിന് ഇരയാക്കുന്നതും അധ്യാപകന്റെ പതിവായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അധ്യാപകൻ നടപ്പിലാക്കിയിരുന്ന ശിക്ഷാരീതികൾ അത്യന്തം വിചിത്രവും വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്നതുമായിരുന്നു.
വരും ദിവസങ്ങളിൽ ക്യാമ്പസിലെ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം. വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ അധ്യാപകർക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

