കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി നൽകിയ പരാതിയിലാണ് കമ്മീഷന്റെ അടിയന്തര നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടു.(Nitin Raj’s death, National Commission for Scheduled Castes orders inquiry)
അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നു എന്ന് ആരോപിച്ച് കെഎസ് യു, എംഎസ്എഫ് പ്രവർത്തകർ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ക്യാമ്പസിനകത്തേക്ക് തള്ളിക്കയറിയ പ്രവർത്തകർ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പോലീസ് ബലംപ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
ക്യാമ്പസിനുള്ളിൽ വർഗീയ പരാമർശങ്ങൾ നടത്തുന്ന അധ്യാപകരെ വാഴിക്കാൻ അനുവദിക്കില്ലെന്ന് കെഎസ് യു നേതാക്കൾ പ്രതികരിച്ചു. കേസിൽ പ്രതികളായ അധ്യാപകർ ഒളിവിലാണെന്നാണ് സൂചന. സസ്പെൻഷനിലായ ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർ സ്ഥലത്തില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തിൽ അറസ്റ്റ് ഭയന്ന് മുങ്ങിയതാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് സഹപാഠികളുടെയും മറ്റ് അധ്യാപകരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.
രണ്ട് വ്യത്യസ്ത എഫ്ഐആറുകളിലായാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. നിതിൻ രാജിന്റെ മരണത്തെക്കുറിച്ച് ആദ്യത്തെ എഫ്ഐആർ. നിതിൻ വായ്പയെടുത്ത ലോൺ ആപ്പിനെതിരെ രണ്ടാമത്തെ എഫ്ഐആർ. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ദേശീയ കമ്മീഷന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

