തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് നടക്കുന്ന ആദ്യ പോസ്റ്റുമോർട്ടമായാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ടോടെയാണ് കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.(Nedumangad newborn baby death incident, Postmortem today)
സംഭവത്തിൽ ചികിത്സാപ്പിഴവും കൈക്കൂലി ആരോപണവും ഉയർന്നതിന് പിന്നാലെ സിസേറിയൻ നടത്തിയ ഡോക്ടർ ബിന്ദു സുന്ദറിനെ ഇന്നലെ സസ്പെൻഡ് ചെയ്തു. ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് നടപടി. പ്രസവസമയത്ത് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ശസ്ത്രക്രിയയ്ക്കായി ഡോക്ടർ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന് കുഞ്ഞിന്റെ അച്ഛൻ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ ജനരോഷത്തിന് കാരണമായി. സംഭവത്തിന് പിന്നാലെ ആശുപത്രി പരിസരത്ത് നാട്ടുകാരുടെയും രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു.



