തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കും. മൂന്നംഗ സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്.(Nedumangad newborn baby death incident, Investigation report to be handed over to Health Department Secretary today)
കഴിഞ്ഞ ദിവസം അന്വേഷണ സംഘം സീൽ ചെയ്ത കവറിൽ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാകും തുടർനടപടികൾക്കായി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറുക. റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഡോ. ബിന്ദു സുന്ദറിൻ്റെ സസ്പെൻഷൻ എത്രയും വേഗം പിൻവലിക്കണമെന്നാണ് കെജിഎംഒഎയുടെ പ്രധാന ആവശ്യം. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.

