പത്തനംതിട്ട: വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയെത്തുടർന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. അടൂർ ആർ.ഡി.ഒയുടേതാണ് ഈ നിർണ്ണായക നടപടി. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായതോടെ ഇവർക്ക് ജില്ലാ പഞ്ചായത്ത് അംഗത്വത്തിൽ അയോഗ്യത നേരിടാനുള്ള സാധ്യതയുമുണ്ട്.(Name removed from voter list, Setback for Sreena Devi Kunjamma)
റേഷൻ കാർഡ് ഉടമയുടെ മകൻ നൽകിയ പരാതിയിലാണ് നടപടി. കാർഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന് തെറ്റായി രേഖപ്പെടുത്തിയാണ് ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ കാർഡ് ഉടമയ്ക്ക് അങ്ങനെയൊരു ബന്ധുവില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ ആദ്യം റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. റദ്ദാക്കപ്പെട്ട ഈ കാർഡിലെ മേൽവിലാസത്തിലായിരുന്നു വോട്ടർ പട്ടികയിലും ഇവരുടെ പേരുണ്ടായിരുന്നത്. ഇതേത്തുടർന്നാണ് ഇപ്പോൾ വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കിയത്.
തനിക്കെതിരെയുള്ള നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടാൽ ജനപ്രതിനിധി സ്ഥാനത്ത് തുടരാൻ കഴിയില്ലെന്നിരിക്കെ, അയോഗ്യത ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇവർ.

