ആലപ്പുഴ: എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ വിവാദ പരാമർശം നടത്തിയ യുഡിഎഫ് നേതാവ് ഇർഷാദ് ഖേദം പ്രകടിപ്പിച്ചു. താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് ഇർഷാദിന്റെ വിശദീകരണം. (Misogynistic remark against U Prathibha, UDF Leader Expresses Regret)
തന്റെ വാക്കുകൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇർഷാദിന്റെ പരാമർശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഒരു ജനപ്രതിനിധിയുടെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം ശരീര സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ഹീനമായ വാക്കുകൾ കൊണ്ട് ആക്ഷേപിക്കുന്നത് രാഷ്ട്രീയ പതനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത് സഖാവ് പ്രതിഭയ്ക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകൾക്കുമെതിരെയുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ‘അവൾക്കൊപ്പം’ എന്ന് ആവർത്തിച്ചു പറയുന്ന പ്രതിപക്ഷ നേതാവും മറ്റ് യുഡിഎഫ് നേതാക്കളും സ്വന്തം മുന്നണിയിലെ നേതാക്കളുടെ സ്ത്രീവിരുദ്ധതയ്ക്കെതിരെ പുലർത്തുന്ന മൗനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ അഞ്ച് വർഷം കായംകുളത്ത് യു. പ്രതിഭ നടത്തിയ ജനകീയ ഇടപെടലുകളെയും വികസനത്തെയും രാഷ്ട്രീയമായി നേരിടാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും അതുകൊണ്ടാണ് സ്ത്രീകളെ അവഹേളിച്ച് വോട്ട് നേടാമെന്ന് അവർ കരുതുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കായംകുളത്ത് നടന്ന യുഡിഎഫ് കൺവെൻഷനിലാണ് ഇർഷാദ് വിവാദ പരാമർശം നടത്തിയത്. അധിക്ഷേപ പരാമർശത്തിനെതിരെ ശക്തമായ നിയമപോരാട്ടത്തിന് യു. പ്രതിഭ ഒരുങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

