കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ പ്രതികളായ അഞ്ച് കെ.എസ്.യു നേതാക്കൾക്ക് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ജാമ്യം നൽകിയത്.(Minister Veena George attack case, KSU leaders granted bail)
പ്രോസിക്യൂഷൻ വാദം തെളിയിക്കാൻ ആവശ്യമായ ദൃശ്യങ്ങൾ ഹാജരാക്കാൻ പോലീസിന് കഴിയാഞ്ഞത് പ്രതികൾക്ക് അനുകൂലമായി. ഫെബ്രുവരി 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്നു മന്ത്രി.
ഈ സമയത്താണ് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റുവെന്നായിരുന്നു പോലീസ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

