ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജെ. ഷാഹിദയെ പോലീസ് പ്രതിചേർക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.(Medical malpractice in Vandanam, Dr. Shahida to be charged)
പരാതിക്കാരിയായ ഉഷ ജോസഫിന്റെ ചികിത്സാ രേഖകൾ പോലീസ് പരിശോധിച്ചതിൽ നിന്നും, ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ 9 പേർ ഉൾപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും. സംഭവത്തിൽ വിദഗ്ധ പരിശോധന നടത്തുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് അപേക്ഷ നൽകും.
ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴു സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. കത്രികയ്ക്ക് എത്രത്തോളം പഴക്കമുണ്ടെന്ന് കണ്ടെത്തുന്നത് കേസിലെ നിർണ്ണായക തെളിവാകും. വയറ്റിൽ നിന്നും കത്രിക നീക്കം ചെയ്തതിന് ശേഷം ഉഷ ജോസഫിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മുൻകരുതൽ എന്ന നിലയിൽ അവർ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

