കൊച്ചി: 20 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി സമ്മാനം ലഭിച്ച ടിക്കറ്റിനെച്ചൊല്ലി പുതിയ അവകാശവാദവും നിയമപോരാട്ടവും. ലോട്ടറി അടിച്ചത് തനിക്കാണെന്നും എന്നാൽ ടിക്കറ്റ് അബദ്ധത്തിൽ ആന്ധ്രാപ്രദേശിലേക്ക് കൊറിയർ ചെയ്തു പോയെന്നുമാണ് പിറവം പാഴൂർ സ്വദേശിയും വിരമിച്ച എ.എസ്.ഐയുമായ കെ.കെ. സജിമോൻ ആരോപിക്കുന്നത്. സംഭവത്തിൽ അദ്ദേഹം പോലീസിലും കോടതിയിലും പരാതി നൽകി.(Lost Christmas-New Year bumper lottery, Retired ASI approaches court)
ഡിസംബർ ഒന്നിന് മുണ്ടക്കയത്തെ ബന്ധുവീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പിള്ളിയിൽ നിന്നാണ് XC 188455 നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റിന് പിന്നിൽ സ്വന്തം വിലാസം എഴുതി ഒപ്പിട്ടിരുന്നു. വിരമിച്ച ശേഷം ട്രാവലർ സർവീസ് നടത്തുന്ന സജിമോന്റെ വാഹനത്തിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികൾ ഒരു നെയ്യ് പാത്രം മറന്നുവെച്ചിരുന്നു. ഈ പാത്രത്തിനടിയിലാണ് ലോട്ടറി ടിക്കറ്റ് സൂക്ഷിച്ചിരുന്നത്. പിന്നീട് ഭക്തരുടെ അഭ്യർത്ഥന പ്രകാരം ജനുവരി 30-ന് പാത്രം കൊറിയർ ചെയ്തപ്പോൾ ടിക്കറ്റും കൂടെ അയച്ചുപോയി.
ടിക്കറ്റ് പാത്രത്തോടൊപ്പം പോയ വിവരം മനസ്സിലാക്കി ഫെബ്രുവരി ഒന്നിന് കൊറിയർ സ്ഥാപനത്തെ ബന്ധപ്പെട്ടെങ്കിലും പാഴ്സൽ തിരികെ ലഭിച്ചില്ല. ഫെബ്രുവരി 4-ന് ഇത് വിശാഖപട്ടണത്ത് എത്തിയതായാണ് വിവരം. സജിമോൻ പിറവം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് കൊറിയർ സ്ഥാപനത്തിലെ സിസിടിവി ഹാർഡ് ഡിസ്‌ക് പോലീസ് കോടതിയിൽ ഹാജരാക്കി. സമ്മാന ടിക്കറ്റ് ഹാജരാക്കി ആരെങ്കിലും തട്ടിപ്പ് നടത്തുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അതേസമയം, വിവാദമായ ഈ ടിക്കറ്റ് ഇതിനകം തന്നെ ലോട്ടറി ഓഫീസിൽ ഹാജരാക്കിയതായാണ് സൂചന.



