തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. വിവാഹ സമയത്ത് ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥമാണെന്നും യുഐഡിഎഐ സൈറ്റിൽ ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.(Kumbh Mela viral star’s wedding, Report says police made no lapses)
വിവാഹത്തിനായി സമർപ്പിച്ച ആധാർ കാർഡിലെ വിവരങ്ങൾ ശരിയാണെന്ന് പൊലീസ് പറയുന്നു. ഈ ആധാർ നമ്പറാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളത്. എന്നാൽ ആധാർ കാർഡിന് പുറമെ ജനന സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും വെറും 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്നുമാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ കണ്ടെത്തൽ. മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചത്. വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ ആരോപിക്കുന്നു. കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്ന് മധ്യപ്രദേശ് പൊലീസ് ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

