കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താത്തതിനെ തുടർന്ന് പ്രകോപിതയായി കെഎസ്ആർടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ച് തകർത്ത യുവതി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ ഭാര്യയാണെന്ന തരത്തിൽ നടക്കുന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത് (KSRTC Bus Window Broken Controversy). യുഡിഎഫ്-ബിജെപി അനുുകൂല സൈബർ ഹാൻഡിലുകളാണ് ഇതിന് പിന്നിൽ വ്യാജ കാർഡുകൾ നിർമ്മിച്ച് അപകീർത്തികരമായ പ്രചരണം നടത്തുന്നതെന്ന് വസീഫ് വ്യക്തമാക്കി. സംഭവത്തിൽ വ്യാപകമായി നടക്കുന്ന നുണപ്രചരണങ്ങൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രമുഖ മാധ്യമങ്ങളുടെ പേരിൽ വ്യാജ വാർത്താ കാർഡുകൾ എഡിറ്റ് ചെയ്ത് നിർമ്മിച്ച് കോൺഗ്രസ്, ലീഗ്, ബിജെപി അനുയായികൾ ബോധപൂർവ്വം രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്ന് ഡിവൈഎഫ്ഐ നേതൃത്വം ആരോപിച്ചു. ഒരു പ്രമുഖ വാർത്താ ചാനലിന്റെ ലോഗോ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ കാർഡ് മഹിളാ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കേരളത്തിൽ കുറച്ചുകാലമായി ഇടതുപക്ഷ പ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും മോശമായ രീതിയിൽ ആക്ഷേപിക്കാൻ വലതുപക്ഷ സൈബർ കൂട്ടായ്മകൾ ശ്രമിക്കുകയാണെന്നും ഇത്തരം അധമ രാഷ്ട്രീയ നീക്കങ്ങൾക്ക് മുന്നിൽ ഭയപ്പെടാതെ പോരാട്ടം തുടരുമെന്നും വസീഫ് ഫേസ്ബുക്കിൽ കുറിച്ചു.
Summary: DYFI State President V. Vaseef has strongly condemned the ongoing online smear campaign falsely identifying the woman who smashed a KSRTC premium bus window in Kozhikode as his wife. Dismissing the viral posts as completely fabricated, Vaseef alleged that Congress, IUML, and BJP cyber handles are deliberately circulating fake media cards to target Left leaders and their families. While announcing strict legal action against those amplifying the false allegations, the DYFI leadership slammed the political opposition for resorting to targeted character assassination.

