തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് ഷിഗെല്ല (Shigella) രോഗബാധ പടർന്നുപിടിക്കുന്നു (Shigella Cases Kerala Today, Kozhikode). ഇന്ന് മാത്രം സംസ്ഥാനത്ത് ആറ് പേർക്ക് കൂടി പുതിയതായി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നാലും, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓരോ കേസുകളുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വർഷം ഇതുവരെ സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 294 ആയി ഉയർന്നു. ജൂൺ മാസം മുതൽ മാത്രം 216 പേർക്കാണ് രോഗബാധയുണ്ടായത്. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഷിഗെല്ല ബാധിച്ച് 6 മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ആരോഗ്യവകുപ്പിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ജൂൺ മാസം മുതൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗവ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് നിലവിൽ കോഴിക്കോട് (76), വയനാട് (26), തൃശൂർ (14), ആലപ്പുഴ (5) എന്നീ നാല് ജില്ലകളിൽ ആരോഗ്യവകുപ്പ് ഔദ്യോഗികമായി ‘ഔട്ബ്രേക്ക്’ (Outbreak) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ അതീവ ജാഗ്രത പുലർത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും പ്രത്യേക നിർദ്ദേശം നൽകി.
ഇവ കൂടാതെ മലപ്പുറം (36), തിരുവനന്തപുരം (19), കൊല്ലം (15), കണ്ണൂർ (13), പാലക്കാട് (6), എറണാകുളം (4), ഇടുക്കി (3), പത്തനംതിട്ട (1) എന്നിവിടങ്ങളിലും ജൂൺ, ജൂലൈ മാസങ്ങളിലായി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമായും മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. കടുത്ത വയറിളക്കം, പനി, വയറുവേദന, മലത്തോടൊപ്പം രക്തവും പഴുപ്പും പോവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കിണറുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യാനും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Story Summary: Six new cases of Shigella were confirmed in Kerala today, with four in Kozhikode and one each in Palakkad and Pathanamthitta. Since June, the state has witnessed 216 infections and 6 deaths, bringing the total yearly tally to 294. Outbreaks have been officially declared in Kozhikode, Wayanad, Thrissur, and Alappuzha districts due to high case volumes.

