തിരുവനന്തപുരം: കടുത്ത വേനലും ഉപഭോഗം വർധിച്ചതും മൂലം സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃംഖല കടുത്ത സമ്മർദ്ദത്തിൽ (Kerala Power Crisis 2026). പീക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് തയ്യാറെടുക്കുകയാണ്. നിലവിൽ വൈകുന്നേരങ്ങളിൽ 15 മിനിറ്റ് വരെ നീളുന്ന അപ്രഖ്യാപിത നിയന്ത്രണം അരമണിക്കൂർ വരെയാക്കാൻ സാധ്യതയുണ്ട്. പുറത്തുനിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയെങ്കിലും പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ലഭ്യമല്ല. ദേശീയതലത്തിൽ ആവശ്യകത ഉയർന്നതാണ് തിരിച്ചടിയായത്.
വൈദ്യുതി വാങ്ങാനുള്ള അനുമതിക്കായി കെ.എസ്.ഇ.ബി. ഈ മാസം എട്ടിന് അപേക്ഷ നൽകിയെങ്കിലും റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകാൻ ഞായറാഴ്ച വരെ വൈകിപ്പിച്ചു. വേനൽക്കാലത്തെ വർധിച്ച ആവശ്യം മുൻകൂട്ടി കണ്ട് 90 ദിവസം മുമ്പ് തന്നെ പവർ എക്സ്ചേഞ്ചിൽ അപേക്ഷ നൽകാമായിരുന്നു. ഈ മുൻകരുതൽ എടുക്കുന്നതിൽ ബോർഡിന് ഗുരുതര വീഴ്ച സംഭവിച്ചു.
വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ നാളെ ചേരുന്ന ഉന്നതതല യോഗത്തിൽ ലോഡ്ഷെഡിംഗ് ഏർപ്പെടുത്തണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഉപഭോഗം കുറയ്ക്കാൻ പൊതുജനങ്ങളോട് ബോർഡ് അഭ്യർത്ഥിച്ചിട്ടുണ്ട്. പീക്ക് സമയങ്ങളിൽ (വൈകുന്നേരം 6 മുതൽ 11 വരെ) എയർകണ്ടീഷണറുകൾ, വാട്ടർ ഹീറ്ററുകൾ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കാനാണ് നിർദ്ദേശം.
Story Summary: Kerala is facing a severe power crisis as attempts to purchase 250 MW from outside failed due to high national demand. A high-level meeting is scheduled for Tuesday to decide on formal power restrictions. While unannounced 15-minute power cuts are already occurring during peak hours, this may be extended to 30 minutes. KSEB’s delay in planning and the Regulatory Commission’s slow approval process are cited as reasons for the current situation.

