കൊച്ചി: ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 2,160 രൂപ കുറഞ്ഞ് വില 1,02,920 രൂപയിലെത്തി. ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ പ്രകടമാകുന്ന വലിയ ചാഞ്ചാട്ടത്തിന്റെ തുടർച്ചയാണിത്.(Kerala Gold price dropped, know about today’s rate )
യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ചർച്ച നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെത്തുടർന്ന് എണ്ണവില 15 ശതമാനം ഇടിഞ്ഞതാണ് സ്വർണവിലയിലെ മാറ്റങ്ങൾക്ക് പ്രധാന കാരണമായത്. എണ്ണവില ബാരലിന് 110 ഡോളർ കടന്നതോടെ ഉണ്ടായ സാമ്പത്തിക അനിശ്ചിതത്വം സ്വർണവിലയെയും ബാധിച്ചിരുന്നു.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയത് വില ഒരു ലക്ഷം കടക്കാൻ കാരണമായി. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില. ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്. രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ സമാധാന ചർച്ചകളിലെ പുരോഗതിയും വരും ദിവസങ്ങളിലും സ്വർണവിലയെ നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളാകും.

