തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം പ്രതീക്ഷിച്ച വലിയ പദ്ധതികളൊന്നും ബജറ്റിലില്ലെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.(Kerala Finance Minister KN Balagopal against Union Budget 2026-27)
കഴിഞ്ഞ ബജറ്റിൽ താമരക്കുരുവാണെങ്കിൽ ഇത്തവണ അത് കടലാമ ആയെന്ന് അദ്ദേഹം പരിഹസിച്ചു. കേരളം ആവശ്യപ്പെട്ട അതിവേഗ റെയിൽ ഇടനാഴിയോ എയിംസോ ബജറ്റിലില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ വികസനത്തിനായി പ്രത്യേക സഹായമൊന്നും പ്രഖ്യാപിക്കാത്തത് വലിയ വിവേചനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മകമായ നിർദ്ദേശങ്ങളൊന്നുമില്ല. കേന്ദ്ര സർക്കാരിന്റെ പക്കൽ ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് ബജറ്റിൽ പ്രതിഫലിക്കുന്നത്. അങ്കണവാടി, ആശ വർക്കർമാർ എന്നിവരുടെ വേതനത്തിൽ ഒരു രൂപ പോലും വർദ്ധിപ്പിച്ചില്ല എന്നത് നിർഭാഗ്യകരമാണ്. കഴിഞ്ഞ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നുമില്ല. അര്യം പോം അനങ്ങിയിട്ടില്ല എന്ന അവസ്ഥയിലാണ് കേന്ദ്രത്തിന്റെ സമീപനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തിനുള്ള വിഹിതത്തിൽ ചെറിയൊരു വർദ്ധനവുണ്ടായതായി മന്ത്രി സൂചിപ്പിച്ചു. നേരത്തെ 1.9% ആയിരുന്ന വിഹിതം 2.38% ആയി ഉയർന്നിട്ടുണ്ട്.

