തിരുവനന്തപുരം: വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എം.എ. ബേബി. സോണിയ ഗാന്ധിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും നിലവിൽ പുറത്തുവന്ന ചിത്രങ്ങൾ മാത്രം വെച്ച് ആരോപണം ഉന്നയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.(I don’t think Sonia Gandhi is involved in Sabarimala gold theft case, says MA Baby)
കേസിലെ പ്രധാന പ്രതികൾ സോണിയ ഗാന്ധിയെ സന്ദർശിച്ചതിനെ എം.എ. ബേബി പരാമർശിച്ചു. സാധാരണക്കാർക്ക് പെട്ടെന്ന് പ്രവേശനം ലഭിക്കാത്ത ഇടങ്ങളിൽ പ്രതികൾ ഒന്നിലധികം തവണ എത്തിയത് സംശയത്തിന് ഇടനൽകുന്നുണ്ട്.
ഈ കൂടിക്കാഴ്ചയിൽ ദുരൂഹതകളുണ്ടെങ്കിലും സോണിയ ഗാന്ധിക്കെതിരെ നേരിട്ടുള്ള ആരോപണങ്ങൾ നിലവിൽ നടക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എ. പത്മകുമാറിന്റെ അറസ്റ്റിനെക്കുറിച്ചും എം.എ. ബേബി പ്രതികരിച്ചു. ചുമതലയിൽ വീഴ്ച വരുത്തിയതിനാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ കേവലം വീഴ്ച മാത്രമാണോ അതോ മറ്റ് കുറ്റങ്ങൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ അവരെ ചെവിയിൽ പിടിച്ച് പുറത്തുകളയും. ഇതിനുമുമ്പും പാർട്ടി അത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി കാണുന്നവർക്കെതിരെ വിമർശനം ഉന്നയിച്ച അദ്ദേഹം, ഇടതുപക്ഷം എപ്പോഴും ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുമെന്നും ആവർത്തിച്ചു.

