തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിന് നേരെ നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ ആയുധം കൊണ്ടുള്ള ആക്രമണം നടന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. മന്ത്രി വളരെ അവശയായ നിലയിലായിരുന്നുവെന്നും ഒരു സഹപ്രവർത്തക എന്ന നിലയിൽ അവരെ സഹായിക്കുക എന്നത് തന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.(I didn’t say there was an attack with a weapon, Speaker on attack on Veena George)
സംഭവത്തിൽ വധശ്രമം നടന്നുവെന്ന ഗൺമാന്റെ പരാതി മന്ത്രി വീണാ ജോർജ് തന്നെ നേരിട്ട് തള്ളി. പ്രതിഷേധത്തിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്നും മന്ത്രി അന്വേഷണ സംഘത്തിന് മൊഴി നൽകി. ആയുധം ഉപയോഗിച്ചതിന് തെളിവുകളില്ലാത്ത സാഹചര്യത്തിൽ, അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം ഒഴിവാക്കും.
കെഎസ്‌യു സമരരീതിയെ വിമർശിച്ച സ്പീക്കർ, വനിതാ മന്ത്രിക്ക് നേരെയുള്ള പ്രതിഷേധത്തിൽ എന്തുകൊണ്ട് സംഘടനയിലെ പെൺകുട്ടികളെ പങ്കെടുപ്പിച്ചില്ലെന്ന് ചോദിച്ചു. “അവർക്ക് പെൺകുട്ടികളില്ലേ?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സമരം ചെയ്താൽ ജയിലിൽ പോകേണ്ടി വരുമെന്നും അതിൽ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിലോ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലോ മന്ത്രിയെ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായി കണ്ടെത്തിയിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ മൊഴിയും വധശ്രമ ആരോപണത്തിന് വിരുദ്ധമായിരുന്നു.

