കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് സേവന വിവരങ്ങളും കൈകാര്യം ചെയ്യുന്ന പോർട്ടലിലെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചതിനെതിരെ ഹൈക്കോടതി. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കരുതെന്ന മുൻ ഉത്തരവുകൾ നിലനിൽക്കെ, ഈ വിവരങ്ങൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചുവെന്ന് കോടതി ചോദിച്ചു.(How did the Chief Minister’s Office obtain private information, asks High Court)
ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ സന്ദേശങ്ങൾ അയക്കാൻ ഉപയോഗിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണ്. സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് നേരത്തെ തന്നെ ഉത്തരവുള്ളതാണ്. അത് ലംഘിക്കപ്പെട്ടത് ഗൗരവകരമാണ്.
ഇത്തരത്തിൽ ജീവനക്കാർക്ക് ഇനി സന്ദേശങ്ങൾ അയക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആരോപണം അതീവ ഗുരുതരമാണെന്നും കോടതി വിലയിരുത്തി. സ്പാർക്കിൽ നൽകിയിട്ടുള്ള ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് ഈ സന്ദേശങ്ങൾ അയച്ചതെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. വെള്ളിയാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദേശം.

