കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ആന്റണി രാജു നൽകിയ അപ്പീൽ പരിഗണിക്കവെ ഹൈക്കോടതി പ്രോസിക്യൂഷനെതിരെ കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചു. തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് ആരാണെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യത്തിന്മേലുള്ള വാദത്തിനിടെയായിരുന്നു കോടതിയുടെ ഇടപെടൽ.(High Court seeks explanation from prosecution in Antony Raju’s appeal)
പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളിൽ കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ട കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. തൊണ്ടിമുതലിൽ ആന്റണി രാജു തന്നെയാണ് കൃത്രിമം കാട്ടിയതെന്ന് തെളിയിക്കാൻ എന്ത് രേഖകളാണുള്ളത് എന്നും, ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ കക്ഷിക്ക് വേണ്ടി തൊണ്ടിമുതൽ വാങ്ങി നൽകിയത് ഔദ്യോഗികമായ ജോലിയുടെ ഭാഗമല്ലേ എന്നും കോടതി ചോദിച്ചു. ഇതിൽ എന്താണ് കുറ്റകൃത്യം എന്നും കോടതി ആരാഞ്ഞു.
ലഹരിമരുന്ന് ഒളിപ്പിച്ചുവെച്ച അടിവസ്ത്രം തിരിച്ചുനൽകാൻ മജിസ്‌ട്രേറ്റ് നിർദ്ദേശം നൽകിയിരുന്നോ എന്ന കാര്യത്തിലും കോടതി വ്യക്തത തേടി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. കുറ്റക്കാരനെന്ന വിധി നിലനിൽക്കുന്നതിനാൽ നിലവിൽ ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ട്. കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് അപ്പീലിൽ ഉത്തരവ് പറയുന്നത് കോടതി മറ്റന്നാളത്തേക്ക് മാറ്റി വെച്ചു.

