കോഴിക്കോട്: സ്വകാര്യ ആശുപത്രികൾ ആംബുലൻസ് ഡ്രൈവർമാർക്ക് കമ്മീഷൻ നൽകുന്നുണ്ടെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ ആംബുലൻസ് ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടനകൾ രംഗത്ത്. ആരോഗ്യ വകുപ്പിലെ വീഴ്ചകൾ മറയ്ക്കാനാണ് മന്ത്രി ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സംഘടന ആരോപിച്ചു.(Health Minister Veena George’s ‘commission’ remark, Ambulance owners and drivers’ association steps up protest)
കോഴഞ്ചേരിയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് മന്ത്രി വിവാദമായ പ്രസ്താവന നടത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രികൾ ഒരു രോഗിയെ എത്തിക്കുന്നതിന് പതിനായിരം രൂപ വരെ ആംബുലൻസ് ഡ്രൈവർമാർക്ക് നൽകുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. പത്ത് രോഗികളെ എത്തിച്ചാൽ ഡ്രൈവർമാർക്ക് 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. രോഗികളുടെ ബില്ലിൽ നിന്നാണ് ആശുപത്രികൾ ഈ തുക ഈടാക്കുന്നത്. ഡോക്ടർമാർ തന്നെയാണ് ഇക്കാര്യം പറഞ്ഞത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പ്രസ്താവന ആംബുലൻസ് ഉടമകളെയും ഡ്രൈവർമാരെയും ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് സംഘടന വ്യക്തമാക്കി. പണം നൽകുന്നതിന് തെളിവുണ്ടെങ്കിൽ അത് പുറത്തുവിടാൻ മന്ത്രി തയ്യാറാകണം. അഴിമതി നടക്കുന്നുണ്ടെങ്കിൽ നടപടിയെടുക്കുകയാണ് മന്ത്രി ചെയ്യേണ്ടത്. രോഗിയെ ഏത് ആശുപത്രിയിൽ എത്തിക്കണമെന്ന് തീരുമാനിക്കുന്നത് ഡ്രൈവർമാരല്ല. ഏറ്റവും അടുത്തുള്ള ആശുപത്രിയിലോ അല്ലെങ്കിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമോ ആണ് രോഗികളെ മാറ്റാറുള്ളത്. പ്രസ്താവനയിൽ മന്ത്രിയെ നേരിൽക്കണ്ട് പ്രതിഷേധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

