തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെയും ആരോഗ്യവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണോ അതോ മോർച്ചറിയിലാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു.(Health Department on ventilator or morgue? K Muraleedharan on medical malpractice in Vandanam)
മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർ സമരത്തിലാണ്. രോഗികൾക്ക് ആശുപത്രിയിൽ പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. എന്നാൽ സമരം പരിഹരിക്കാനോ വിഷയത്തിൽ കൃത്യമായ തീരുമാനമെടുക്കാനോ സർക്കാർ തയ്യാറാകുന്നില്ല. കോഴിക്കോട് സ്വദേശിനി ഹർഷിനയുടെ കാര്യത്തിലും സമാനമായ അനാസ്ഥയാണ് ഉണ്ടായത്. അന്ന് ശക്തമായ നിലപാട് സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. വേദന അനുഭവിക്കുന്നവർക്കേ അതിന്റെ ആഴം മനസ്സിലാകൂ.
എല്ലാ ഡോക്ടർമാരെയും കുറ്റപ്പെടുത്തുന്നില്ല. എന്നാൽ തെറ്റ് ചെയ്യുന്ന ചിലരെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. 2021 മെയ് 5-നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് വണ്ടാനം മെഡിക്കൽ കോളേജിൽ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായത്. മൂത്രത്തിൽ കല്ല് ആണെന്ന് കരുതി ചികിത്സ തുടരുന്നതിനിടെ എടുത്ത എക്സ്റേയിലാണ് വയറ്റിൽ കത്രിക കുടുങ്ങിയ വിവരം പുറംലോകമറിഞ്ഞത്.

