തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിനത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സമർപ്പിച്ച ബില്ല് പൂർണ്ണമായി അംഗീകരിക്കിച്ചേല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 7.11 കോടി രൂപയാണ് കരാറുകാരായ ഊരാളുങ്കൽ ആവശ്യപ്പെട്ടതെങ്കിലും നാലരക്കോടി രൂപ മാത്രമേ നൽകാൻ കഴിയൂ എന്ന നിലപാടിലാണ് ദേവസ്വം അധികൃതർ. ഇന്ന് രാവിലെ 10.30-ന് ചേരുന്ന ബോർഡ് യോഗത്തിൽ ഊരാളുങ്കൽ പ്രതിനിധികളെ ഇക്കാര്യം അറിയിക്കും.(Global Ayyappa Sangamam controversy, crucial meeting today)
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണർ നേരത്തെ തന്നെ എസ്റ്റിമേറ്റ് തുക നാലരക്കോടിയായി ചുരുക്കിയിരുന്നു. കമ്മീഷണർ അംഗീകരിച്ച തുകയിൽ കൂടുതൽ നൽകാനാവില്ലെന്ന് ബോർഡ് വ്യക്തമാക്കുന്നു. പബ്ലിസിറ്റിക്കും ഇവന്റ് മാനേജ്‌മെന്റിനും മാത്രമായി മൂന്ന് കോടിയിലേറെ രൂപ ഊരാളുങ്കൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വസ്തുതാപരമായ കണക്കല്ലെന്നും ഊതിവീർപ്പിച്ചതാണെന്നുമാണ് ദേവസ്വം ബോർഡിന്റെ നിരീക്ഷണം.
കരാർ നൽകിയപ്പോൾ കൃത്യമായ ടെൻഡർ നടപടികൾ പാലിച്ചില്ലെന്ന വിമർശനവും വരവ്-ചെലവ് കണക്കുകളിൽ ക്രമക്കേടുണ്ടെന്ന കോടതി നിരീക്ഷണവും ദേവസ്വം ബോർഡിനെ കടുത്ത നിലപാടിലേക്ക് നയിച്ചു. ഇന്ന് രാവിലെ നടക്കുന്ന യോഗത്തിലേക്ക് ഊരാളുങ്കൽ പ്രതിനിധികളെയും കണക്കുകൾ ഓഡിറ്റ് ചെയ്ത സംഘത്തെയും ബോർഡ് ക്ഷണിച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അന്തിമ തുക നിശ്ചയിക്കും.



