ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള മുതിർന്ന നേതാവ് ജി. സുധാകരന്റെ തീരുമാനം സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചു. സുധാകരന്റെ നിലപാട് ദൗർഭാഗ്യകരമാണെന്ന് എം.എ. ബേബി പ്രതികരിച്ചപ്പോൾ, സ്വന്തം അനുജനെ കൊന്നവരുടെ പിന്തുണ സ്വീകരിക്കാൻ സുധാകരന് എങ്ങനെ കഴിയുമെന്ന് എ.കെ. ബാലൻ ചോദിച്ചു.(G Sudhakaran to contest in Ambalapuzha, CPM leaders reacts)
60 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ചുള്ള സുധാകരന്റെ നീക്കം രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ജി. സുധാകരന്റെ കുടുംബ പശ്ചാത്തലവും രാഷ്ട്രീയ ചരിത്രവും ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു എ.കെ. ബാലന്റെ പ്രതികരണം. ആ കാപാലികരുടെ പിന്തുണയോടെ മത്സരിക്കാൻ സുധാകരന്റെ മനസ്സ് അനുവദിക്കുമോ എന്ന് ബാലൻ ചോദിച്ചു.
സുധാകരന് ഇപ്പോഴും പാർലമെന്ററി വ്യാമോഹം ഉണ്ടെന്നാണ് ഈ തീരുമാനം തെളിയിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെ ഇത്രത്തോളം അധഃപതിച്ചു എന്നത് അത്ഭുതകരമാണ്. കുറ്റബോധം കൊണ്ട് സുധാകരന്റെ മനസ്സ് തകരുമെന്നും ബാലൻ കൂട്ടിച്ചേർത്തു. 1980-ൽ കോൺഗ്രസ് ഗ്രൂപ്പുമായി എസ്.എഫ്.ഐ സഖ്യമുണ്ടാക്കിയപ്പോൾ അതിനെ നഖശിഖാന്തം എതിർത്തയാളാണ് സുധാകരൻ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തീരുമാനം അത്യന്തം ദുഃഖകരമാണെന്ന് എം.എ. ബേബി പറഞ്ഞു. സുധാകരനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന അധിക്ഷേപങ്ങൾ പാർട്ടിയുടെ അറിവോടെയല്ലെന്നും അവ വ്യാജ അക്കൗണ്ടുകളിൽ നിന്നാകാമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഔദ്യോഗികമായി ചർച്ച ചെയ്ത ശേഷം വിശദമായ മറുപടി നൽകുമെന്നും ബേബി അറിയിച്ചു.
താൻ പാർട്ടി ആശയങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നാണ് സുധാകരന്റെ വാദം. ഒരു പ്രതിപക്ഷ പാർട്ടിയുമായും താൻ സംസാരിച്ചിട്ടില്ല. ആരുടെയും പിന്തുണ തേടിയിട്ടില്ല. അതേസമയം, “സുധാകരൻ പോയാൽ ആലപ്പുഴയിലെ പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല” എന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.

