തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിയ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. പട്ടികയിൽ നിന്ന് ആകെ 9,06,211 പേർ പുറത്തായി.(Final voter list published in Kerala, 9.06 lakh people excluded)
ആകെ വോട്ടർമാർ 2,69,53,644 ആണ്. ഇതിൽ സ്ത്രീകൾ: 1,38,27,319, പുരുഷന്മാർ: 1,31,26,048, ട്രാൻസ്ജെൻഡർ: 277, പ്രവാസി വോട്ടർമാർ: 2,23,558 എന്നിങ്ങനെയാണ്. എസ്ഐആർ കാലയളവിൽ പേര് ചേർക്കാൻ ലഭിച്ച അപേക്ഷകളിൽ 13.51 ലക്ഷം എണ്ണം അംഗീകരിച്ചു. മരണപ്പെട്ടവർ, വിദേശ പൗരത്വം നേടിയവർ, താമസം മാറിയവർ എന്നിവരുൾപ്പെടെ ഒമ്പത് ലക്ഷത്തോളം പേരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും മാറ്റങ്ങൾ വരുത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. electoralsearch.eci.gov.in എന്ന പോർട്ടലിൽ വോട്ടർ ഐഡി നമ്പറോ പേരോ ഉപയോഗിച്ച് പരിശോധിക്കാം. www.ceo.kerala.gov.in എന്ന സൈറ്റിലെ ‘Kerala SIR Final Electoral Roll 2026’ എന്ന ലിങ്ക് വഴി ബൂത്ത് തല പട്ടിക കാണാം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. കേരളത്തിന് പുറമെ രാജ്യത്തെ മറ്റ് 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രിൽ മാസത്തോടെ തീവ്ര വോട്ടർപട്ടിക പുതുക്കൽ ആരംഭിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഡൽഹി, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളിൽ ഇതിനായുള്ള തയ്യാറെടുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്മീഷൻ കത്തയച്ചു.

