കൊച്ചി: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷാവിധി കേരള ഹൈക്കോടതി ശരിവെച്ചു. വടക്കേക്കാട് സ്വദേശി നിതീഷിന് തൃശ്ശൂർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും നിലനിൽക്കുമെന്ന് കോടതി ഉത്തരവിട്ടു.(Engineering student murder case, High Court upholds life imprisonment sentence of accused)
സെഷൻസ് കോടതി വിധിക്കെതിരെ നിതീഷ് നൽകിയ അപ്പീൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി. ഐ.ടി ജീവനക്കാരനായിരുന്ന പ്രതി തന്നെയാണ് ഈ ഹീനമായ കുറ്റകൃത്യം ചെയ്തതെന്ന് തെളിവുകളിൽ നിന്ന് വ്യക്തമാണെന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോക്സിക്യൂട്ടർ ഷീബാ തോമസ് ഹാജരായി.
2019 ഏപ്രിൽ നാലിനാണ് കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. തൃശ്ശൂർ ചിയ്യാരം സ്വദേശിനിയായ നീതുവിനെയാണ് പ്രതി ദാരുണമായി കൊലപ്പെടുത്തിയത്. പുലർച്ചെ നീതുവിന്റെ വീട്ടിലെ ശൗചാലയത്തിൽ ഒളിച്ചുകടന്ന പ്രതി, നീതു എത്തിയപ്പോൾ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കുത്തിയതിന് ശേഷം കൈയിൽ കരുതിയിരുന്ന പെട്രോൾ നീതുവിന്റെ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.Murder



