തിരുവനന്തപുരം: കേരളത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി കുറഞ്ഞ ചെലവിലും സമയത്തിലും പൂർത്തിയാക്കാവുന്ന പുതിയ അതിവേഗ പാതയുടെ ഡിസൈൻ മെട്രോമാൻ ഇ. ശ്രീധരൻ ഇന്ന് പുറത്തിറക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന ഈ പാതയുടെ പുതുക്കിയ റിപ്പോർട്ടിൽ പത്തനംതിട്ട, മലപ്പുറം ജില്ലകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.(E Sreedharan with new design for high-speed rail line for Kerala, Updated report to be released today)
തിരുവനന്തപുരത്ത് നിന്ന് വെറും 3 മണിക്കൂർ 20 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആകെ നിർമ്മാണ ചെലവ് 54,000 കോടി രൂപയാണ്. ആർ.ആർ.ടി.എസ് പദ്ധതിയെ അപേക്ഷിച്ച് നിർമ്മാണ ചെലവും ടിക്കറ്റ് നിരക്കും ഇതിൽ വളരെ കുറവായിരിക്കും.
സാധാരണ എസി ചെയർ കാർ നിരക്കിന് തുല്യമായ തുക മാത്രമേ യാത്രക്കാരിൽ നിന്ന് ഈടാക്കൂ. തൂണുകളിലൂടെയുള്ള പാതകളും തുരങ്കങ്ങളും കൂടുതൽ ഉൾപ്പെടുത്തിയ പുതിയ ഡിസൈൻ ആയതിനാൽ ഭൂമി ഏറ്റെടുക്കൽ കുറയ്ക്കാനും നിർമ്മാണ ചെലവ് നിയന്ത്രിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര സർക്കാരിന്റെ വാക്കാൽ അനുമതി ലഭിച്ചതിനെത്തുടർന്ന് പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഫീൽഡ് സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

