തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രതിഷേധം ശക്തമാക്കുന്നു. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ ഒ.പി ബഹിഷ്കരണം ആരംഭിച്ചു.(Death of newborn baby in Nedumangad, KGMOA intensifies protest over action against doctor)
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നാളെയും ഡോക്ടർമാർ ഒ.പിയിൽ നിന്ന് വിട്ടുനിൽക്കും. മറ്റന്നാൾ തിരുവനന്തപുരം ജില്ലയിലുടനീളം ഡോക്ടർമാർ ഒ.പി ബഹിഷ്കരിക്കും. ലക്ഷക്കണക്കിന് സ്ത്രീകൾ എത്തുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള മെഡിക്കൽ ഡ്യൂട്ടി ബഹിഷ്കരിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ഇത് പൊങ്കാല ഒരുക്കങ്ങളെ സാരമായി ബാധിച്ചേക്കും.
ഡോക്ടർ ബിന്ദു സുന്ദറിന്റെ സസ്പെൻഷൻ അടിയന്തരമായി പിൻവലിക്കുക. ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്യുക. ഡോക്ടർമാർക്കെതിരെയുള്ള ഏകപക്ഷീയമായ നടപടികൾ അവസാനിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങൾ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ചതിൽ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ അന്വേഷണത്തിൽ ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തി.

