തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സ്ഥാനാർത്ഥി നിർണ്ണയത്തിനും അന്തിമരൂപം നൽകാൻ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ മത്സരിക്കണമോ എന്ന കാര്യത്തിൽ പി.ബിക്ക് ശേഷം തീരുമാനമുണ്ടാകാനാണ് സാധ്യത. പോളിറ്റ് ബ്യൂറോയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും ആരൊക്കെ ജനവിധി തേടണം എന്നതിലും ഇന്ന് വ്യക്തത വരും.(CPM PB meeting to be held today, Will CM Pinarayi Vijayan contest this time?)
അതേസമയം, കണ്ണൂർ ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കം കൂടുതൽ സങ്കീർണ്ണമാവുകയാണ്. മട്ടന്നൂർ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് കെ.കെ ശൈലജ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അഞ്ച് തവണ മത്സരിച്ചവർ മാറണമെന്ന നിബന്ധന മുൻനിർത്തി ശൈലജയെ മാറ്റിനിർത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിൽ മത്സരിപ്പിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അവർ ഇതിനോട് വിമുഖത കാട്ടിയിട്ടുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയെ ചൊല്ലിയും പാർട്ടിയിൽ ഭിന്നതയുണ്ട്. പട്ടികയിലുള്ള സുകന്യയുടെ പേരിനോട് പ്രാദേശിക നേതൃത്വം വിയോജിപ്പ് പ്രകടിപ്പിച്ചു.

