കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ തനിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാട്ടിയാണ് എൻ. വാസു ഹർജി നൽകിയത്.(Court to pronounce verdict tomorrow on N Vasu’s bail plea in Sabarimala gold theft case)
ഇക്കാര്യത്തിൽ വിവേചനം കാണിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹർജി വിധി പറയാനായി നാളത്തേക്ക് മാറ്റി. കേസിൽ പ്രതിയായ എ. പത്മകുമാറിനെ കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. അതേസമയം, കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെത്തുടർന്ന് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു.
അടുത്ത ആഴ്ച ഹാജരാകാനാണ് നോട്ടീസിലെ നിർദ്ദേശം. കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ഇടപെടില്ലെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കുറ്റപത്രം സമർപ്പിച്ച ശേഷം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനാണ് നിർദ്ദേശം.



