കൊച്ചി: വികസന വിഷയത്തിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി നിശ്ചയിക്കുന്ന സമയത്ത് അദ്ദേഹം പറയുന്ന സ്ഥലത്ത് സംവാദത്തിന് എത്താൻ യുഡിഎഫ് തയ്യാറാണെന്ന് സതീശൻ വ്യക്തമാക്കി. വികസനം മാത്രമല്ല, ശബരിമലയും ലൈഫ് മിഷനും അടക്കമുള്ള ഏത് വിഷയവും ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.(CM Pinarayi Vijayan is lying, says VD Satheesan )
എസ്ഡിപിഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോൾ മുഖ്യമന്ത്രി എന്തിനാണ് പ്രകോപിതനാകുന്നതെന്ന് സതീശൻ ചോദിച്ചു. എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് കോൺഗ്രസും യുഡിഎഫും പരസ്യമായി പ്രഖ്യാപിച്ചതാണ്. ആ നിലപാടിൽ മാറ്റമില്ല. എന്നാൽ ഈ പിന്തുണ വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്ന് സതീശൻ ചോദിച്ചു.
കേരളത്തിലെ ഏറ്റവും വലിയ കാപട്യമുള്ള നേതാവാണ് പിണറായി വിജയനെന്നും, ഗണേഷ് കുമാറിനെതിരായ പഴയ ആരോപണങ്ങളെ ഇപ്പോൾ ‘കുടുംബ പ്രശ്നമായി’ ചുരുക്കി കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് സമാഹരിച്ച തുകയിൽ കൃത്യമായ കണക്കുണ്ടെന്ന് സതീശൻ വ്യക്തമാക്കി. ഇതിൽ നിന്ന് ഒരു രൂപ പോലും വകമാറ്റിയിട്ടില്ല. രക്തസാക്ഷികളുടെ പേരിൽ പണം പിരിച്ച് മുക്കുന്ന പാരമ്പര്യം സിപിഎമ്മിനാണ്. ഡിവൈഎഫ്ഐക്ക് വേറെ പണിയില്ലാത്തതിനാലാണ് കോൺഗ്രസിന്റെ പുനരധിവാസ ഭൂമിയിൽ സമരം ചെയ്യുന്നത്. തന്റെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇത്തവണ യുഡിഎഫ് തരംഗമാണെന്ന് സതീശൻ അവകാശപ്പെട്ടു. പാലക്കാട് ബിജെപിയും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരമെങ്കിൽ നേമത്ത് അത് എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം വിലയിരുത്തി. എഫ്സിആർഎ നിയമ ഭേദഗതി ന്യൂനപക്ഷങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്നും അതിൽ അപകടകരമായ വ്യവസ്ഥകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

