വയനാട്: കൺമുന്നിൽ സർവ്വവും ഒലിച്ചുപോയ മുണ്ടക്കൈ, ചൂരൽമല നിവാസികൾക്ക് പുതുജീവിതത്തിന്റെ തണലൊരുക്കി സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. അടുത്ത മഴക്കാലത്തിന് മുൻപായി ദുരന്തബാധിതരായ എല്ലാവർക്കും സ്വന്തം ഭൂമിയും വീടും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.(Chief Minister Pinarayi Vijayan dedicates Wayanad Township to the people)
പുനരധിവാസ പദ്ധതി തടയാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നുവെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. അർഹമായ കേന്ദ്ര സഹായം നിഷേധിക്കപ്പെട്ടപ്പോഴും സർക്കാർ പിന്നോട്ട് പോയില്ല. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന പ്രചാരണങ്ങൾ മുതൽ കോടതി വ്യവഹാരങ്ങൾ വരെ പദ്ധതിയെ തകർക്കാൻ ശ്രമിച്ചു. യുദ്ധങ്ങളിൽ പോലും കാണിക്കുന്ന പ്രാഥമികമായ ‘യുദ്ധനീതി’ പോലും പുനരധിവാസ പ്രവർത്തനങ്ങൾക്കെതിരെ നീങ്ങിയവർ കാണിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
യഥാർത്ഥ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ ബാധ്യസ്ഥരായ ചില മാധ്യമങ്ങൾ പോലും പദ്ധതിയെ ഇല്ലാതാക്കാൻ വ്യാജവാർത്തകൾ ചമച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 2024 ജൂലൈ 29-ലെ ആ കറുത്ത രാത്രിക്ക് ശേഷം വെറും 320 ദിവസങ്ങൾക്കുള്ളിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ടൗൺഷിപ്പ് യാഥാർത്ഥ്യമായത്. 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടും ഏഴ് സെന്റ് ഭൂമിയുമാണ് ഓരോ കുടുംബത്തിനും ലഭിക്കുന്നത്.
ചുറ്റുമതിൽ, ഗേറ്റ്, 11.42 കിലോമീറ്റർ നീളമുള്ള റോഡുകൾ, ഭൂഗർഭ വൈദ്യുതി-ജലവിതരണ ശൃംഖല, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ, സോളാർ പാനലുകൾ, ഹരിത ഇടങ്ങൾ എന്നിവ ഈ ടൗൺഷിപ്പിന്റെ പ്രത്യേകതയാണ്. പാരസ്പര്യത്തിന്റെ കേരള മാതൃക ലോകം വീണ്ടും കണ്ടു. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഈ നാടിനെ സഹായിക്കാൻ കൈകോർത്തു. വീണ്ടും ഒരുമിച്ച് ജീവിക്കണമെന്ന ദുരന്തബാധിതരുടെ ആഗ്രഹത്തിനൊപ്പം സർക്കാർ ഉറച്ചുനിന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

