കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഹർജി കൂടുതൽ വാദത്തിനായി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു.(Cannot interfere in investigation, High Court on Sabarimala gold theft case )
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട യഥാർത്ഥ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കേണ്ടതുണ്ട്. ഉന്നത നിലവാരമുള്ള ലാബുകളിലാണ് നിലവിൽ പരിശോധനകൾ നടക്കുന്നത്. ഇത് അന്വേഷണത്തിൽ നിർണ്ണായകമാണ്.
നിലവിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാണ് കേസ് ഏൽപ്പിച്ചിരിക്കുന്നത്. പ്രതികളുടെ ജാമ്യം പരിഗണിച്ചപ്പോൾ കോടതി എന്തെങ്കിലും നിരീക്ഷണം നടത്തി എന്നതുകൊണ്ട് മാത്രം അന്വേഷണത്തിൽ ഇടപെടാനാകില്ല. പൊതുവായ ധാരണകളല്ല, മറിച്ച് വസ്തുതകളാണ് കോടതി പരിഗണിക്കുന്നത്. യഥാർത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് പ്രധാന ലക്ഷ്യമെന്നും അന്വേഷണ റിപ്പോർട്ടുകൾ സൂക്ഷ്മമായി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

