ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് റെയിൽവേ വിഹിതത്തിൽ വൻ വർധനവുണ്ടെന്നും മെട്രോമാൻ ഇ. ശ്രീധരന്റെ റെയിൽ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രം പൂർണ്ണ പിന്തുണ നൽകുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw). കേരളത്തിലെ റെയിൽവേ വികസനത്തിനായി ഇത്തവണ 3,795 കോടി രൂപയാണ് അനുവദിച്ചത്. ഇത് യുപിഎ സർക്കാരിന്റെ കാലത്തെ വിഹിതത്തേക്കാൾ പത്തിരട്ടി കൂടുതലാണെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു.
കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ചും മന്ത്രി ശുഭപ്രതീക്ഷ പങ്കുവെച്ചു. കേരളത്തിൽ ഹൈസ്പീഡ് റെയിൽവേ വരുമെന്ന് ഉറപ്പ് നൽകിയ അദ്ദേഹം, മെട്രോമാൻ ഇ. ശ്രീധരനുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയതായും വ്യക്തമാക്കി. എന്നാൽ പദ്ധതിയുടെ സമയക്രമത്തെക്കുറിച്ചോ അത് എപ്പോൾ യാഥാർത്ഥ്യമാകുമെന്നോ ഉള്ള ചോദ്യങ്ങൾക്ക് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ദക്ഷിണ പടിഞ്ഞാറൻ ഇന്ത്യയെ കേന്ദ്രീകരിച്ച് പ്രഖ്യാപിക്കുന്ന അഞ്ച് പുതിയ ബുള്ളറ്റ് ട്രെയിൻ പദ്ധതികളിൽ കേരളത്തിന് പ്രതീക്ഷയുണ്ടെങ്കിലും വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.
സംസ്ഥാനത്തെ പ്രധാന റെയിൽവേ പദ്ധതികളുടെ പുരോഗതിയും മന്ത്രി വിശദീകരിച്ചു. മംഗലാപുരം – ഷൊർണ്ണൂർ നാലാം പാതയുടെ ഡിപിആർ നടപടികളും ഷൊർണ്ണൂർ – എറണാകുളം മൂന്നാം പാതയുടെ ഫീൽഡ് സർവേയും പുരോഗമിക്കുകയാണ്. ശബരിപ്പാതയ്ക്കുള്ള എല്ലാ നടപടികളും പൂർത്തിയായതായും തിരുനാവായ-ഗുരുവായൂർ പുതിയ പാത പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചു.
റെയിൽവേ വികസനത്തിന് പ്രധാന തടസ്സമായി നിൽക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉടൻ കത്തയക്കുമെന്ന് മന്ത്രി പറഞ്ഞു. റെയിൽവേയുടെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും ഉണ്ടാകുമെന്നും എന്നാൽ സംസ്ഥാന സർക്കാർ ഭൂമി വിട്ടുനൽകുന്നതിലെ കാലതാമസം പദ്ധതികളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളത്തെ ഡീസൽ ഷെഡ് സംബന്ധിച്ച വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Summary
Railway Minister Ashwini Vaishnaw has assured full support for E. Sreedharan’s high-speed rail proposals, confirming that Kerala will eventually see a high-speed rail network. While highlighting a record ₹3,795 crore allocation for Kerala in the budget, the minister remained silent on the specific timeline for the project but urged the state government to expedite land acquisition.

