തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. ഭരണകക്ഷിയായ എൽഡിഎഫും സർക്കാരും പ്രതിരോധത്തിലായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിലിറങ്ങിയിരിക്കുകയാണ്.(Allegations against KB Ganesh Kumar, Government and LDF in crisis)
വിവാദങ്ങൾക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും. യോഗത്തിന് മുന്നോടിയായോ ശേഷമോ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കാനാണ് സാധ്യത. മന്ത്രിയുടെ ഭാര്യ തന്നെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും പരാതിയിൽ നടപടിയില്ലാത്തതിൽ പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിക്കുന്നു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. മഹിളാ കോൺഗ്രസ്, കെ.എസ്.യു, മഹിളാ മോർച്ച, യുവമോർച്ച എന്നീ സംഘടനകൾ ഇന്ന് മന്ത്രിയുടെ പത്തനാപുരത്തെ വസതിയിലേക്കും ഓഫീസിലേക്കും മാർച്ച് നടത്തും. ഇന്നലെ ബിജെപി നടത്തിയ മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചിരുന്നു.

