ഇടുക്കി: ഭാര്യ നൽകിയ പോക്സോ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി വെറുതെ വിട്ടു. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരിൽ നൽകിയ പരാതിയാണെന്ന് കണ്ടെത്തിയാണ് കോടതി വിധി.(4 years after marriage, Court acquits husband in POCSO case filed by woman)
വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് 22 വയസ്സുള്ള യുവതി ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. താൻ വീട്ടിൽ നിന്നിറങ്ങി പ്രതിയോടൊപ്പം താമസം തുടങ്ങുമ്പോൾ 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, അതിനാൽ ശാരീരിക ബന്ധം പോക്സോ നിയമപ്രകാരം ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്നുമായിരുന്നു യുവതിയുടെ വാദം. ഇവർക്ക് രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്.
വിചാരണ വേളയിൽ പ്രതിഭാഗം ഹാജരാക്കിയ രേഖകൾ കേസിൽ നിർണ്ണായകമായി. യുവതി പ്രതിക്കൊപ്പം പോകുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ 18 വയസ്സ് പൂർത്തിയായതായി തമിഴ്‌നാട്ടിലെ ഉത്തമപാളയം മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ജനന രേഖകൾ തെളിയിച്ചു. ഡെപ്യൂട്ടി തഹസിൽദാരെ പ്രതിഭാഗം സാക്ഷിയായി വിസ്തരിക്കുകയും ചെയ്തു. യുവതിയും ബന്ധുക്കളും ചേർന്ന് നേരത്തെ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച് നഗ്നനാക്കുകയും അസ്ഥി ഒടിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസ് പിൻവലിക്കാൻ യുവാവ് വിസമ്മതിച്ചതിലുള്ള വൈരാഗ്യമാണ് പോക്സോ കേസിലേക്ക് നയിച്ചതെന്ന് പ്രതിഭാഗം വാദിച്ചു.

