തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2.69 കോടി വോട്ടർമാരാണുള്ളത്. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി മുൻപത്തെ പട്ടികയിൽ നിന്ന് ഒൻപത് ലക്ഷത്തോളം പേർ പുറത്തായി എന്നതാണ് ശ്രദ്ധേയമായ കാര്യം.(2.69 crore voters in the final voter list after SIR in Kerala)
മരിച്ചവർ, വിദേശ പൗരത്വം നേടിയവർ, സ്ഥിരമായി താമസം മാറിയവർ എന്നിവരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് മാത്രം 53,229 പേരെ ഹിയറിങ് കാലയളവിൽ ഒഴിവാക്കി. പേര് ചേർക്കാനായി ലഭിച്ച അപേക്ഷകളിൽ 13.51 ലക്ഷം അപേക്ഷകൾ അംഗീകരിച്ചു. 2.23 ലക്ഷം പ്രവാസി വോട്ടർമാരാണ് നിലവിൽ പട്ടികയിലുള്ളത്.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ പട്ടികയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 30 ലക്ഷത്തോളം പേർ പുറത്തായെന്നും ഇപ്പോഴും അനർഹർ പട്ടികയിലുണ്ടെന്നുമാണ് സി.പി.എമ്മിന്റെ വാദം. അപേക്ഷ നിരസിക്കപ്പെട്ട പ്രവാസി വോട്ടർമാരുടെ കൃത്യമായ വിവരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയെക്കുറിച്ച് തുടക്കത്തിൽ ആരോപണങ്ങൾ ഉന്നയിച്ചവർ ഇപ്പോൾ നിലപാട് മാറ്റിയെന്ന് ബി.ജെ.പി പ്രതികരിച്ചു. പട്ടികയെക്കുറിച്ച് പരാതിയുള്ളവർക്ക് അപ്പീൽ നൽകാൻ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

