ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായൻ രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് ഇത്തവണയും പോരാട്ടച്ചൂടിലാണ്. തീരദേശ ജനതയുടെയും കാർഷിക മേഖലയുടെയും പ്രശ്നങ്ങൾ വോട്ടായി മാറുന്ന ഇവിടെ, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളേക്കാൾ വ്യക്തിബന്ധങ്ങൾക്കും ക്ഷേമപദ്ധതികൾക്കുമാണ് മുൻഗണന.(Will Haripad continue the Ramesh Chennithala effect? LDF and NDA to show their strength)
കഴിഞ്ഞ കുറച്ചു നാളുകളായി ഹരിപ്പാട് എന്നാൽ രമേശ് ചെന്നിത്തല എന്ന നിലയിലേക്കാണ് മണ്ഡലത്തിലെ രാഷ്ട്രീയം വളർന്നത്. 2021-ൽ സംസ്ഥാനത്താകെ ഇടതുകാറ്റ് വീശിയപ്പോഴും ഹരിപ്പാട് ചെന്നിത്തലയ്ക്കൊപ്പം ഉറച്ചുനിന്നു. 2021-ൽ 13,666 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചെന്നിത്തല വിജയിച്ചത്. എന്നാൽ 2016-ലെ 18,621 എന്ന ഭൂരിപക്ഷത്തിൽ നിന്ന് വോട്ടുകൾ കുറഞ്ഞത് യു.ഡി.എഫ് കേന്ദ്രങ്ങളെ ചിന്തിപ്പിക്കുന്നുണ്ട്.
മുൻ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ഇടപെടലുകളും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ചെന്നിത്തലയ്ക്ക് ഇന്നും വലിയ പിന്തുണ നൽകുന്നു. ഹരിപ്പാട് മണ്ഡലത്തിൽ എൽ.ഡി.എഫും എൻ.ഡി.എയും വോട്ടുവിഹിതം വർദ്ധിപ്പിക്കുന്നത് വരും തിരഞ്ഞെടുപ്പുകളിൽ നിർണ്ണായകമാകും. 2016-ൽ 57,359 വോട്ടുകൾ നേടിയ സ്ഥാനത്ത് 2021-ൽ അത് 59,102 ആയി ഉയർത്താൻ സി.പി.ഐ സ്ഥാനാർത്ഥി അഡ്വ. ആർ. സജിലാലിന് സാധിച്ചു. സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ താഴെത്തട്ടിലുള്ള വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.
മണ്ഡലത്തിൽ ബി.ജെ.പി നടത്തുന്ന മുന്നേറ്റം ശ്രദ്ധേയമാണ്. 2011-ൽ കേവലം 3,145 വോട്ടുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2021-ൽ കെ. സോമൻ അത് 17,890 ആയി ഉയർത്തി. ഓരോ തിരഞ്ഞെടുപ്പിലും വോട്ടുശതമാനം വർദ്ധിപ്പിക്കുന്നത് എൻ.ഡി.എയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാടുകളും ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളും ഇവിടെ വിജയിയെ നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

