കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ൽ പരം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണം സംസ്ഥാനത്തെ ഗുരുതരമായ തകർച്ചയിലേക്കാണ് എത്തിച്ചതെന്നും ഈ സർക്കാർ എങ്ങനെയെങ്കിലും ഒഴിഞ്ഞുപോയാൽ മതിയെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(UDF will come to power by winning more than 100 seats, says Ramesh Chennithala)
തുടർഭരണത്തിനായി സിപിഎം ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ തവണ ന്യൂനപക്ഷ പ്രീണനമായിരുന്നെങ്കിൽ ഇത്തവണ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കുന്നത്തുനാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പരിശോധിച്ചാൽ ബിജെപിയുമായുള്ള കള്ളക്കളി വ്യക്തമാകും. കോൺഗ്രസ് വരാതിരിക്കുക എന്നതാണ് പിണറായി വിജയന്റെയും നരേന്ദ്ര മോദിയുടെയും ലക്ഷ്യം.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രധാന പ്രതികൾക്കെല്ലാം ജാമ്യം ലഭിക്കാൻ സർക്കാർ അവസരമൊരുക്കി. സിപിഎമ്മിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെയും ചെന്നിത്തല കടന്നാക്രമിച്ചു. ജി. സുധാകരനെ മുഖ്യമന്ത്രി ‘ചെറ്റ’ എന്ന് വിളിച്ചത് അംഗീകരിക്കാനാവില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ എൽഡിഎഫ് കാലത്തെ അഴിമതികളെക്കുറിച്ചും അന്വേഷിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കെ. സുധാകരൻ പാർട്ടിയുടെ വലിയ സ്വത്താണെന്നും അദ്ദേഹത്തിന്റെ കഴിവുകൾ പാർട്ടി ഇനിയും വിനിയോഗിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

