തിരുവനന്തപുരം: ഇടതുമുന്നണിയെ മാത്രം തുണച്ചിട്ടുള്ള ചരിത്രമാണ് ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിനുള്ളത്. എൽ.ഡി.എഫ് കോട്ടയിൽ ഇത്തവണ രാഷ്ട്രീയ ചിത്രം മാറുകയാണ്. മുന്നണികൾ പുതിയ മുഖങ്ങളെ കളത്തിലിറക്കിയതോടെ പോരാട്ടം പ്രവചനാതീതമായി മാറുന്നു.(The fight will be tough this time in Chirayinkeezhu, LDF to defend its fort)
തുടർച്ചയായി വിജയിച്ചുവരുന്ന മണ്ഡലം നിലനിർത്താൻ ഇത്തവണ പുതിയ സ്ഥാനാർത്ഥിയെയാണ് എൽ.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. വികസനത്തുടർച്ചയും മണ്ഡലത്തിലെ ശക്തമായ അടിത്തറയും വിജയമുറപ്പിക്കുമെന്നാണ് ഇടത് ക്യാമ്പിന്റെ വിശ്വാസം.
യു.ഡി.എഫ് ഇത്തവണ ചിറയിൻകീഴ് പിടിച്ചെടുക്കാൻ രംഗത്തിറക്കിയിരിക്കുന്നത് രമ്യ ഹരിദാസിനെയാണ്. രമ്യയുടെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിൽ വലിയ ഓളമുണ്ടാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിക്കാൻ ശേഷിയുള്ള സ്ഥാനാർത്ഥിയെയാണ് ബി.ജെ.പി ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ബി.എസ്. അനൂപ് ആണ് ഇത്തവണ എൻ.ഡി.എ സ്ഥാനാർത്ഥി. കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ അനൂപിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.

