കൊച്ചി: ഇടതുമുന്നണിയുടെ പ്രചാരണ ബോർഡുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിക്കുന്നത് വ്യക്തിപൂജയാണെന്ന ആരോപണങ്ങൾ തള്ളി പ്രകാശ് കാരാട്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തിപൂജയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് ജനാധിപത്യപരമായ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.(Prakash Karat on using the Chief Minister’s picture and criticizes FCRA )
വിദേശ സംഭാവന നിയന്ത്രണ നിയമം ബിജെപി സർക്കാർ രാഷ്ട്രീയ ആയുധമായി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വിദേശ പണം വരുന്നത് തടയാൻ കൊണ്ടുവന്ന നിയമത്തെ അന്ന് എല്ലാവരും പിന്തുണച്ചിരുന്നു. എന്നാൽ പുതിയ ഭേദഗതികൾ സർക്കാരിന്റെ ഏകധിപത്യ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്.
ഈ നിയമം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ദോഷകരമായി ബാധിക്കും. സ്വതന്ത്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

