തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ. ശൈലജ പേരാവൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ ശൈലജ നേരത്തെ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പാർട്ടി തീരുമാനം പേരാവൂരിന് അനുകൂലമാകുകയായിരുന്നു. സ്ഥാനാർത്ഥി പട്ടികയ്ക്ക് സംസ്ഥാന സമിതി അന്തിമ അംഗീകാരം നൽകും.(KK Shailaja will contest in Peravoor, CPM state secretariat takes decision)
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യപി.കെ. ശ്യാമള തളിപ്പറമ്പിൽ മത്സരിക്കും. പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണൻ തന്നെ വീണ്ടും ജനവിധി തേടും. ഉടുമ്പൻചോലയിൽ മുൻ എം.എൽ.എ കെ.കെ. ജയചന്ദ്രനാണ് സ്ഥാനാർത്ഥി. സിറ്റിംഗ് എം.എൽ.എ എം.എം. മണിക്ക് വേണ്ടി പാർട്ടിയിൽ ഒരു വിഭാഗം ശക്തമായി വാദിച്ചെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.
മണ്ഡലം മാറ്റങ്ങളോടും സ്ഥാനാർത്ഥി നിർണ്ണയത്തോടും പാർട്ടിക്കുള്ളിലും പുറത്തും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മട്ടന്നൂരിൽ നിന്ന് കെ.കെ. ശൈലജയെ മാറ്റിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.

