കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖർ ഇന്ന് പത്രിക നൽകി. മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ്, മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവർ ഇന്ന് അതത് വരണാധികാരികൾക്ക് മുൻപാകെ പത്രിക സമർപ്പിച്ചു.(Kerala in Assembly election fever, Prominent leaders file nomination papers)
സജി ചെറിയാൻ (ചെങ്ങന്നൂർ ആർ.ഡി.ഒ മുൻപാകെ), കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര തഹസിൽദാർ മുൻപാകെ) എന്നിവർക്ക് പുറമെ പി. രാജീവ്, മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി എന്നിവരും പത്രിക നൽകി. മുൻ മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ. മുരളീധരൻ എന്നിവർ പത്രിക സമർപ്പിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ എന്നിവരും ഇന്ന് പത്രിക നൽകി. മുൻ മന്ത്രി കെ.കെ. ശൈലജയും അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനും ഇന്ന് പത്രിക സമർപ്പിച്ചു. കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23 ആണ്. ഇതിനെത്തുടർന്ന് മാർച്ച് 24-ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും.
സമർപ്പിച്ച പത്രികകൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾക്ക് ഈ മാസം 26 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ 9-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം മെയ് 4-ന് പ്രഖ്യാപിക്കും. പത്രിക സമർപ്പിക്കാൻ ഇനി രണ്ട് പ്രവൃത്തി ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. തിങ്കളാഴ്ചയോടെ സ്ഥാനാർത്ഥി ചിത്രത്തിൽ പൂർണ്ണമായ വ്യക്തത വരും.

