തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടടുത്തെത്തി നിൽക്കെ തൃശൂർ നാട്ടിക മണ്ഡലത്തിൽ സി.പി.ഐയിൽ കടുത്ത ആഭ്യന്തര കലഹം. സിറ്റിംഗ് എം.എൽ.എയായ സി.സി. മുകുന്ദനെ മാറ്റി മുൻ എം.എൽ.എ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാനുള്ള പാർട്ടി നീക്കത്തിനെതിരെ ആരോപണവുമായി എം.എൽ.എ തന്നെ നേരിട്ട് രംഗത്തെത്തി. ഗീതാ ഗോപിക്ക് സാമ്പത്തിക സ്വാധീനമുണ്ടെന്നും പാർട്ടിക്ക് പണം പിരിച്ചുനൽകാൻ തനിക്കാവില്ലെന്നും മുകുന്ദൻ മാധ്യമങ്ങളോട് തുറന്നടിച്ചു.(CC Mukundan MLA against Geetha Gopi, Move to contest as an independent?)
ഗീതാ ഗോപിക്ക് സീറ്റ് നൽകുന്നത് അവരുടെ സാമ്പത്തിക സ്വാധീനം മൂലമാണ്. പാർട്ടിക്ക് പണം പിരിച്ചുനൽകാൻ തനിക്ക് കഴിയില്ല. മോശം പ്രകടനം നടത്തിയ ഒരാളെ വീണ്ടും പരിഗണിക്കുന്നത് ശരിയല്ല. വിഭാഗീയതയുടെ ഇരയാണ് താൻ. ചേർപ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിർദ്ദേശിക്കാത്തതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്.
പാർട്ടിയുടെ മറ്റ് എം.എൽ.എമാർക്കെല്ലാം രണ്ട് ടേം നൽകുന്ന പതിവുണ്ട്. എന്നാൽ തന്നെ മാത്രം ഒഴിവാക്കുന്നത് എന്തിനാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നില്ല. പാർട്ടി സീറ്റ് നിഷേധിച്ചാലും നാട്ടികയിൽ ജനവിധി തേടുമെന്ന കർക്കശ നിലപാടിലാണ് സി.സി. മുകുന്ദൻ. സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനയാണോ അദ്ദേഹം നൽകുന്നതെന്ന ചോദ്യമാണ് ഇവിടെ ഉയർന്ന് വരുന്നത്.

