പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ പടലപ്പിണക്കം. ഡിസിസിയിൽ ചേർന്ന യോഗത്തിലാണ് പ്രാദേശിക നേതാക്കൾ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കിയത്.(Assembly elections, A section of Congress leaders say no to A. Suresh in Malampuzha)
കൈപ്പത്തി ചിഹ്നത്തിൽ തന്നെ മലമ്പുഴയിൽ മത്സരിക്കണമെന്നാണ് ഇവരുടെ ആവശ്യം. സുരേഷ് സ്ഥാനാർത്ഥിയായാൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകാൻ വരെ സാധ്യതയുണ്ടെന്ന് ചിലർ മുന്നറിയിപ്പ് നൽകുന്നു. സിപിഎമ്മിന്റെ കോട്ടയായ മലമ്പുഴയിൽ കരുത്തനായ ഒരു കോൺഗ്രസ് നേതാവ് തന്നെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് ഭൂരിഭാഗം ഭാരവാഹികളുടെയും ആവശ്യം.
സിപിഎമ്മുമായുള്ള അസ്വാരസ്യങ്ങളെത്തുടർന്ന് പാർട്ടിയിൽ നിന്ന് അകന്ന എ. സുരേഷിനെ മലമ്പുഴയിൽ സ്വതന്ത്രനായി നിർത്താൻ നേരത്തെ കോൺഗ്രസ് നേതൃതലത്തിൽ ചർച്ചകൾ നടന്നിരുന്നു. വി.ഡി. സതീശൻ നയിച്ച ‘പുതുയുഗ യാത്ര’യിൽ സുരേഷ് പങ്കെടുക്കുകയും ചെയ്തിരുന്നു.

